ജനാധിപത്യവും സായുധപോരാട്ടവും

 

_67353338_67346864കേരളത്തില്‍ പലയിടങ്ങളിലും അടുത്തകാലത്തായി മാവോയിസ്റ്റ് ലേബലില്‍ അക്രമസമരങ്ങള്‍ അരങ്ങേറുന്നുണ്ട്‌. അവയെ ചെറുക്കാനെന്ന പേരില്‍ കേരളപോലീസ്, ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സാമൂഹികപ്രവര്‍ത്തകരേയും, കൂട്ടായ്മകളേയും, സമരങ്ങളേയും നിരന്തര നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയും അനാവശ്യ ഇടപെടലുകളിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുപോരുന്നു. അത്തരം പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കിടയില്‍, നിലവിലെ വ്യവസ്ഥിതിയെ അടിമുടി ഉടച്ചുവാര്‍ക്കുകയെന്ന ലക്ഷ്യത്തെ മാവോവാദികള്‍ക്കൊപ്പം പങ്കുവെക്കുന്നവരായി ധാരാളമാളുകളുണ്ട്. എന്നാല്‍, ആ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ മാവോവാദികള്‍ മുന്നോട്ടുവെക്കുന്ന സായുധസമരത്തെ അവര്‍ അംഗീകരിക്കുന്നില്ല. ഈ നിര്‍ണ്ണായക വ്യത്യാസത്തെ സംവാദങ്ങള്‍ക്ക് അനുഗുണമാംവിധം കൃത്യമായും വിശദമായും രേഖപ്പെടുത്തേണ്ട ആവശ്യം ജനാധിപത്യസമീപനമുള്ള പലരിലും ഈയിടെ കാര്യമായി അനുഭവപ്പെടുന്നുണ്ട്. അവരിലൊരാളെന്ന നിലയ്ക്ക്, മാവോപക്ഷ സായുധപോരാട്ടത്തിലെ ദാര്‍ശനികവും പ്രായോഗികവുമായ വൈരുദ്ധ്യങ്ങളെ സംബന്ധിച്ച ചില നിരീക്ഷണങ്ങളാണ് ചുവടെ.

തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി സായുധനീക്കങ്ങളെ പ്രായോഗികപദ്ധതിയായി അംഗീകരിച്ചിട്ടുള്ള നിലവിലെ ഏകപ്രസ്ഥാനമല്ല മാവോവാദികളുടേത്. ആര്‍.എസ്.എസ്. പ്രതിനിധീകരിക്കുന്ന കൊളോണിയല്‍ ഹിന്ദുമതവും, മുസ്ലീം തീവ്രവാദികളും, യൂറോപ്പിലെ വെളുത്തപക്ഷവാദികളുമെല്ലാം (white racists) ഈ വിഭാഗത്തില്‍പ്പെടും. ഇവരെല്ലാം, തങ്ങളുടെ ജീവിതവീക്ഷണം ശരിയാണെന്നും അപരന്റേത് തെറ്റാണെന്നും തികച്ചും ബോധ്യമുള്ള, തങ്ങളുടെ ശരിക്കുവേണ്ടി മരിക്കാനും തയാറുള്ളവരാണ്.  അതില്‍ ഓരോ കൂട്ടര്‍ക്കും, തങ്ങള്‍ എന്തുകൊണ്ട് ശരിയായിരിക്കുന്നുവെന്നതിനും അപരന്‍ എങ്ങനെ തെറ്റായിരിക്കുന്നുവെന്നതിനും, അവരവരുടെ ജ്ഞാനമീമാംസയെ ആശ്രയിക്കുന്ന വിശദീകരണങ്ങളും ഉണ്ട്. ഇവരില്‍ ആരുടേയും ലക്ഷ്യം ഒരു പ്രത്യേകപ്രദേശത്ത്‌ ഒതുങ്ങിനില്‍ക്കുന്നതല്ല; മുഴുവന്‍ മനുഷ്യരാശിയേയും തങ്ങളുടെ വീക്ഷണഗതിയ്ക്കൊത്ത് വാര്‍ത്തെടുത്തേ എല്ലാവരും അടങ്ങുകയുള്ളൂ.

ന്യായമായും, ഇത്തരം പ്രത്യയശാസ്ത്രങ്ങളുടെ സംസ്ഥാപനത്തിന് രണ്ട് പോംവഴികളാണ് ഉള്ളത്. അതിലൊന്ന്‍, സായുധപോരാട്ടത്തിലൂടെ എതിരാളികളെയെല്ലാം ഇല്ലായ്മ ചെയ്ത് തങ്ങളുടെ ഉദ്ദേശ്യം നിറവേറ്റലാണ്; കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന കാട്ടുനീതി നടപ്പാക്കല്‍. ഈ രീതിയില്‍ ഒരു പ്രത്യേകഗ്രൂപ്പ് വിജയിക്കുന്നതിന് മുമ്പ് ലക്ഷകണക്കിനോ കോടികണക്കിനോ മനുഷ്യര്‍ കൊല്ലപ്പെട്ടേക്കാം. പരിസ്ഥിതിയ്ക്കും ഭീകരമായ നാശമുണ്ടാകും. പോരാളികളുടെ കൂട്ടത്തിലെ ചില ശൂരന്മാര്‍ വീരസ്വര്‍ഗ്ഗത്തിനായി ശത്രുക്കളുടെ മേല്‍ അണുബോംബുകള്‍ വര്‍ഷിക്കാനുള്ള സാധ്യതയും ഇല്ലാതില്ല. ഇതൊക്കെ കഴിഞ്ഞ് അവശേഷിക്കുന്ന ‘സുന്ദര’ലോകത്ത് ജീവിക്കാന്‍ മനുഷ്യരാരും ബാക്കിയുണ്ടാകാതിരിക്കാനും, ഒരുവേള ഭൂമിതന്നെ ജീവിതയോഗ്യമല്ലാതാകാനും ഇടയുണ്ട്.  ഇത്തരം വൈതരണികളൊക്കെ എങ്ങനേയും കടന്നുകൂടി അവസാനം മാവോഭരണം വന്നുവെന്നിരിക്കട്ടെ. അതിന്റെ എതിരാളികള്‍ അത്ര പെട്ടെന്നൊന്നും തങ്ങളുടെ പരാജയം സമ്മതിച്ചു തരികില്ല; കുത്തിത്തിരുപ്പുകളുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. എന്തിനധികം, മാവോവാദികള്‍ക്കിടയില്‍ തന്നെ അസംഖ്യം ഭിന്നതകള്‍ ഉണ്ടാകാം! സ്വാഭാവികമായും ഇക്കൂട്ടരെയൊക്കെ ഒതുക്കാന്‍ വിശദവും നിരന്തരവുമായ സര്‍വയലന്‍സ് ആവശ്യമായി വരും. അത് എത്രകാലം നീണ്ടുപോകുമെന്ന് ആര്‍ക്കും പറയാനാകില്ല. കൂടാതെ, ഈ വിധം യുദ്ധോന്മുഖമായ സാഹചര്യത്തിനുതകുംവിധം ഘടനാപരമായി തന്നെ ഹിംസാത്മകമായ ഒരു സമ്പദ്‌വ്യവസ്ഥയെ (war economy) പരിപാലിക്കേണ്ടതായും വരും. ഒരു ഭരണകൂടത്തെ അട്ടിമറിക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ മറ്റൊരു ഭരണകൂടമായി തീരുമെന്നു ചുരുക്കം. (ഇപ്പറഞ്ഞതിനെല്ലാം ചരിത്രം സാക്ഷി)

രണ്ടാമത്തെ മാര്‍ഗ്ഗം, ഓരോരുത്തരും തങ്ങളുടെ ശത്രുതാബോധവും അക്രമപദ്ധതിയും പൂര്‍ണ്ണമായും ഉപേക്ഷിച്ച് തങ്ങളുടെ ആശയസംഹിതകള്‍ പൊതുവായും അവയുടെ പ്രയോഗക്ഷമത സവിശേഷപ്രശ്നങ്ങളെ മുന്‍നിറുത്തിയും പൊതുമണ്ഡലത്തില്‍ നിരന്തരം അവതരിപ്പിക്കുക എന്നതാണ്. വ്യക്തികള്‍ തങ്ങളുടെ അറിവിന്റേയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ അവ വിശകലനം ചെയ്തിട്ട് ചിലത് തള്ളുകയോ ചിലത് കൊള്ളുകയോ ചെയ്യും. ഒരുവേള ഒരു പ്രത്യയശാസ്ത്രത്തെ പൂര്‍ണ്ണമായും ഒഴിവാക്കിയെന്നും വരാം. ഇങ്ങനെ, ഒരു കൂട്ടരുടെ പ്രത്യയശാസ്ത്രം, അതു വളരെ മെച്ചമാണെങ്കിലും ഭൂരിപക്ഷം ജനങ്ങളും തള്ളിക്കളഞ്ഞുവെന്നിരിക്കട്ടെ; എന്തുചെയ്യും? ഒന്നും ചെയ്യാനില്ല. തങ്ങളുടെ ആശയപ്രചാരണയത്നങ്ങള്‍ തുടരുക മാത്രമേ വഴിയുള്ളൂ. തങ്ങളുടെ ഉട്ടോപ്യയില്‍ ജീവിക്കാനുള്ള വകതിരിവ് പൊതുജനമാകുന്ന കഴുതയ്ക്ക് ഇല്ലെന്നു കരുതുന്നതും അന്യായമായിരിക്കില്ല.

ഇത്തരം ആശയസംവാദങ്ങളുടെതായ തലത്തില്‍ ഇന്ത്യയിലെ മാവോവാദികളുടെ സംഭാവന എന്താണ്? ഭരണകൂടത്തെ അട്ടിമറിക്കണം എന്ന നിഷേധാത്മകതയില്‍ കവിഞ്ഞ് കാര്യമായൊന്നും ഇല്ലെന്നതാണ് വസ്തുത. മാവോവാദികള്‍ എതിര്‍ക്കുന്ന കമ്പോളമൂലധനവ്യവസ്ഥയുടെ അപര്യാപ്തതകളെകുറിച്ചുള്ള ബോധ്യം ഇന്ന് ലോകമൊട്ടുക്കുള്ള ജനതകളില്‍ വ്യാപകമാണ്. എന്നിട്ടും ഈ വ്യവസ്ഥിതി തുടരുന്നതിനും വ്യാപിക്കുന്നതിനുമുള്ള ഒരു പ്രധാന കാരണം, അതിനെ തള്ളിപറയുന്നവര്‍ക്കൊന്നും, പകരം വിവിധ സാഹചര്യങ്ങളേയും സംസ്കാരങ്ങളേയും സമന്വയിപ്പിക്കുന്ന ഒരു ജീവിത-രാഷ്ട്രീയദര്‍ശനം മുന്നോട്ടുവെക്കാനാകുന്നില്ല എന്നതാണ്. മനുഷ്യന്‍ അപ്പം കൊണ്ടു മാത്രം ജീവിക്കുന്നുവെന്ന്‍ മുതലാളിത്തം പറയുന്നു. അതിനു ബദലെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസത്തിന് ദാര്‍ശനികമായി അതില്‍ കൂടുതല്‍ എന്താണ് സ്ഥാപിക്കാന്‍ ആയിട്ടുള്ളത്? ഉദാഹരണത്തിന്, മതസ്ഥാപനങ്ങളും പൌരോഹിത്യവും തട്ടിപ്പാണെന്ന് എപ്പോഴെങ്കിലും ചിന്തിക്കാത്ത അധികം വിശ്വാസികളൊന്നും കാണുകില്ല. ഇതേ കാര്യം കമ്മ്യൂണിസ്റ്റുകള്‍ (മതേതരക്കാരും) ധാരാളമായി പറഞ്ഞുനടക്കുന്നുമുണ്ട്. എന്നാല്‍, പ്രപഞ്ചത്തില്‍ ഒരു മനുഷ്യനുള്ള മൂല്യത്തെ/സ്ഥാനത്തെക്കുറിച്ച് നമുക്ക് എന്താണ് പറയാനുള്ളത്? അടിസ്ഥാനപരമായ ഈ സമസ്യയെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനിച്ചുമാണ് മതങ്ങള്‍ നിലനിന്നുപോരുന്നത്. പക്ഷെ, പകരം നമുക്ക് ആകെ പറയാനുള്ളത്, മനുഷ്യന് ഈ പ്രപഞ്ചത്തില്‍ ഒരു മണല്‍തരിയുടെപോലും വിലയില്ലെന്നോ, ലാബറട്ടറികളില്‍ പരീക്ഷണം നടക്കുകയാണ്, ഒരു വേള 200 കൊല്ലം കഴിഞ്ഞ് പറയാമെന്നോ മാത്രമല്ലേ?

ഇത്യാദി താത്വികവിഷയങ്ങളെ മാറ്റിവെക്കാം; ഇന്ത്യയിലെ മാവോയിസ്റ്റ് നേതൃത്വത്തിന്റെ പ്രായോഗികമായ ഭാവനാശൂന്യതയ്ക്കും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്‌. കുറച്ചുകാലങ്ങള്‍ക്ക് മുമ്പ് 2ജി അഴിമതി ഉള്‍പ്പെടെയുള്ള കേസുകളില്‍ കോണ്‍ഗ്രസ്‌ നട്ടം തിരിയുന്ന സന്ദര്‍ഭം. അതേസമയം തന്നെ കര്‍ണ്ണാടകയിലെ അഴിമതികള്‍ ബി.ജെ.പിയുടേയും ഭീകരത വെളിപെടുത്തി. രാഷ്ട്രീയപാര്‍ട്ടികളെ ജനങ്ങള്‍ മനസ്സറിഞ്ഞ് വെറുത്ത കാലമാണത് (ഇതും). ഈ രാഷ്ട്രീയ ശൂന്യതയെ ഇന്ത്യയിലെ മാവോയിസ്റ്റ് നേതൃത്വം എങ്ങനെയാണ് അഭിസംബോധന ചെയ്തത്? അവരുടെ സൃഷ്ടിപരമായ ഇടപടലുകള്‍ക്ക് ഇടം കൊടുക്കാന്‍ സന്നദ്ധരായ മുഖ്യധാരാമാദ്ധ്യമങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്ന നാടാണ് ഇന്ത്യ. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ഇവിടെ സജീവമാണ്. എന്നിട്ടും, ഇന്ത്യയിലെ വിവിധ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളിലുള്ള ജനങ്ങളെ ഒന്നണ്ടങ്കം പ്രചോദിപ്പിക്കുന്ന ഒരുവിധ വീക്ഷണവും ഉയര്‍ത്തികൊണ്ടുവരാന്‍ അതിനായിട്ടില്ല. ദേശീയനേതൃത്വത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ ഇങ്ങേത്തലയ്ക്കല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും മറ്റും സജീവമായ കേരളത്തിലെ മാവോപക്ഷക്കാരെ ശ്രദ്ധിക്കുക. സര്‍ക്കാര്‍ നയങ്ങളുടേയും, പോലീസ് അതിക്രമങ്ങളുടേയും പേരുപറഞ്ഞ് കേരളത്തില്‍ മാവോയിസലേബലില്‍ നടക്കുന്ന അക്രമങ്ങളെ ബാലിശമായി ന്യായീകരിക്കുന്നതില്‍ കവിഞ്ഞ് സമൂഹത്തോട് സൃഷ്ടിപരമായി യാതൊന്നും പങ്കുവെക്കാത്ത കൂട്ടരാണിവര്‍.

നിലവിലെ വ്യവസ്ഥിതിയെ തകര്‍ത്തിട്ട് പുതിയൊരു പ്ലാറ്റ്ഫോമില്‍ സ്വര്‍ഗ്ഗം പണിയുമെന്നു പറയുക എത്ര എളുപ്പമാണ്! പകരം, ഒരു സമൂഹത്തിലെ അസംഖ്യം സവിശേഷസാഹചര്യങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ പരിഗണിച്ച്, അതിപ്പോള്‍ ആയിരിക്കുന്ന ഇടങ്ങളില്‍നിന്നു തുടങ്ങുന്ന വിപ്ലവകരമായ മുന്നേറ്റം എങ്ങനെയെന്നു പറയാന്‍ മൌലീകമായ പഠനവും സര്‍ഗാത്മകമായ രാഷ്ട്രീയഭാവനയും ആവശ്യമുണ്ട്. പരിമിതമായ ഒരു ഭൂപ്രദേശത്തെ അടിയന്തരവും താല്ക്കാലികവുമായ ഇടപെടല്‍ എന്ന നിലയ്ക്ക് ഒരു സായുധപ്രതിരോധത്തെ പരിഗണിച്ചാല്‍ തന്നെയും സുചിന്തിതമായ രാഷ്ട്രീയദര്‍ശനത്താലാണ് ഒരു മൂവ്മെന്റ് സുസ്ഥിരമായി മുന്നേറണ്ടത്‌. അതിനാകാത്തപക്ഷം ജനങ്ങള്‍ ആ നീക്കത്തെ കയ്യൊഴിയും എന്നതിന് ഉദാഹരണമാണ് 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള മാവോയിസ്റ്റ് നിര്‍ദേശം അവരുടെ ശക്തികേന്ദ്രങ്ങളില്‍പോലും ജനങ്ങള്‍ തള്ളികളഞ്ഞത്.

മാവോവാദികളുടെ ഭരണകൂടസങ്കല്‍പ്പത്തിലും സായുധപോരാട്ടത്തിലുള്ള ഏകപക്ഷീയ ഊന്നലിലും ചില മതപരതകളുമുണ്ട്. ഒരു സമൂഹത്തിന്റെ സങ്കീര്‍ണ്ണമായ ജീവിതസാഹചര്യങ്ങളെ വിശകലനം ചെയ്യുന്നതിനുള്ള ഏറ്റവും എളുപ്പവും അപക്വവുമായ മാര്‍ഗ്ഗം ആ സമൂഹത്തിന്റെ ദുരിതങ്ങള്‍ക്കെല്ലാം കാരണക്കാരായി കുറേയാളുകളെ കണ്ടുപിടിക്കുകയെന്നതാണ്. എന്നിട്ട്, അവരെ ഉന്മൂലനം ചെയ്താല്‍ തങ്ങളുടെ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്ന് കരുതുക. ഈ ധാരണ മതങ്ങളിലെ ചെകുത്താന്‍ സങ്കല്‍പ്പവുമായി തത്വശാസ്ത്രദൃഷ്ട്യാ വലിയ വ്യത്യാസമൊന്നുമില്ല. ഇത്തരത്തില്‍ യാന്ത്രികമായി ഒരുവശത്ത്‌ കുറേ ഇരകളേയും മറുവശത്ത്‌ പീഡകരേയും സങ്കല്‍പ്പിക്കുന്നത് സവിശേഷ സന്ദര്‍ഭങ്ങളില്‍ ശരിയാകാമെങ്കിലും പൊതുരാഷ്ട്രീയസംവിധാനത്തെ വിലയിരുത്തുന്ന പ്രക്രിയയില്‍ തികച്ചും അശാസ്ത്രീയവും വൈകാരികമാത്രവുമായ സമീപനമാണ്. അത്തരത്തില്‍, കേവലവും നിരപേക്ഷവുമായി അകാശത്തുനിന്നു തൂങ്ങികിടക്കുന്നതാണെന്ന മട്ടില്‍ ഭരണകൂടത്തെ പരിഗണിക്കുന്നത് വൈരുദ്ധ്യാത്മക ഭൌതീകവാദത്തിന്റെ തന്നെ അന്തഃസത്തയ്ക്കു വിരുദ്ധമാണ്. ഭരണകൂടം സ്വകാര്യജീവിതസംസ്കാരത്തിന്റെ സമൂര്‍ത്തരൂപമാണ്. അക്കാരണത്താല്‍ തന്നെയാണ് ജനതകളുടെ മാറുന്ന സംസ്കാരത്തിന് അനുഗുണമായി അതിന് പരിണമിക്കാനും കൊഴിഞ്ഞുപോകാനും വീണ്ടും ഉടലെടുക്കാനുമാകുന്നത്. ഇപ്പറഞ്ഞതിനെല്ലാം ഉദാഹരണമായി ഇക്കാലത്തെ പോലീസുകാരുടേയും സൈനീകരുടേയും മറ്റും കാര്യം എടുക്കാം. ഇവരാരും തന്നെ സാധാരണ ജനങ്ങളെ വെടിവെച്ചുകൊന്ന് ഭരണകൂടത്തെ ശക്തിപ്പെടുത്താന്‍ ആവേശം കൊണ്ടുനടക്കുന്ന വര്‍ഗ്ഗശത്രുക്കളല്ല. 5d445f6858d6e62996cd55a74d8a6e9aസമൂഹത്തിലെ മറ്റ് ഏതൊരു മേഖലയിലുമെന്ന പോലെ ജീവിക്കാന്‍വേണ്ടി ഒരു തൊഴിലെന്ന നിലയ്ക്ക് അതില്‍ എത്തിപ്പെട്ടവരാണ് അവരില്‍ മഹാഭൂരിപക്ഷവും. വാസ്തവത്തില്‍ ഇക്കൂട്ടര്‍ മറ്റാരേക്കാളും നിലവിലെ രാഷ്ട്രീയസംവിധാനത്തിന്റെ ഇരകളാണെന്നുപ്പോലും പറയേണ്ടതുണ്ട്. ഒരു സമൂഹത്തിന്റെ ഇരുണ്ടവശങ്ങളോട് നിരന്തരം ഇടപഴകുന്ന ഒരു പോലീസുകാരന്റെ മാനസികാവസ്ഥയെക്കുറിച്ച് ആലോചിച്ചു നോക്കൂ. അതയാളുടെ മനുഷ്യ/ജീവിതദര്‍ശനത്തെ-അനുഭവത്തെ എത്രമേല്‍ സങ്കുചിതമാക്കുന്നുണ്ടാകാം. അയാള്‍ക്ക് ഒരു നല്ല അച്ഛനോ അമ്മയോ, ഭര്‍ത്താവോ ഭാര്യയോ ആകുവാന്‍ മറ്റാരേക്കാളും ക്ലേശിക്കേണ്ടി വരും; പലപ്പോഴും അത് അസാധ്യമാകുന്നുമുണ്ടാകാം. ഒരു പോലീസുകാരന്‍, മേലധികാരി ആവശ്യപ്പെടുന്നപക്ഷം ഏതുസമയവും ജോലിയില്‍ ഹാജരാകുവാന്‍ നിര്‍ബന്ധിതനാണ്; കക്കൂസില്‍പ്പോലും സ്വസ്ഥമായിരിക്കാന്‍ നിവൃത്തിയില്ലാത്ത മനുഷ്യനാണയാള്‍. സ്വകാര്യവാഹനവിപണിയെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടനയത്തിന്റെ ഏറ്റവും വലിയ ഇരകളില്‍ ട്രാഫിക് പോലീസുകാരും ഉള്‍പ്പെടും. നല്ലൊരു തൊഴുത്തിലുള്ളത്രപോലും കാറ്റും വെളിച്ചവും കടക്കാത്ത സര്‍ക്കാര്‍വക ക്വാര്‍ട്ടേഴ്സുകളിലാണ് ഒരുപാടു പോലീസുകാരും അവരുടെ കുട്ടികളും അന്തിയുറങ്ങുന്നത്. തീര്‍ച്ചയായും തെരുവ്-ചേരി ജീവിതത്തേക്കാള്‍ ഭേദമാണത്. പക്ഷെ, പറഞ്ഞുവന്നത് ഇവരാരുംതന്നെ ചെകുത്താന്റെ സന്തതികള്‍ അല്ല എന്നാണ്. ആണെങ്കില്‍, മനുഷ്യര്‍ക്ക്‌ കഴിക്കാനുള്ള ഭക്ഷണത്തില്‍ ബോധപൂര്‍വ്വം വിഷം തളിക്കുന്ന, ആ പ്രയോഗത്തിന് ജൈവബദലുണ്ടെന്നു പറഞ്ഞാലും കേള്‍ക്കാന്‍ വിസ്സമ്മതിക്കുന്ന കര്‍ഷകരും ഭരണകൂട ഭീകരരാണ്. മേലധികാരികളുടെ അന്യായമായ തീട്ടൂരങ്ങളെ അനുസരിക്കാന്‍ വിസ്സമ്മതിക്കുന്ന സൈനികരെ നമുക്ക് വിഭാവനം ചെയ്യാനാകുന്നില്ലെങ്കില്‍, സമൂലപരിവര്‍ത്തനം എന്നതുകൊണ്ട് നാം എന്താണ് അര്‍ത്ഥമാക്കുന്നത്?

ഭരണകൂടത്തിന്റെ ഇങ്ങേത്തലയാണ് പോലീസുകാരെങ്കില്‍ അതിന്റെ അങ്ങേത്തലയായി പരിഗണിക്കാവുന്ന മുകേഷ് അംബാനിയെ എടുക്കുക. 4500 കോടിയ്ക്ക് വീടുപണിയുകയും (കേട്ടുകേള്‍വി ശരിയാണെങ്കില്‍) ഏതോ ഫെങ്ങ്ഷുയിക്കാരന്‍ പറഞ്ഞതുകേട്ടു പേടിച്ച് അവിടെ താമസിക്കാതിരിക്കുകയും ചെയ്യുന്ന അല്‍പബുദ്ധിയാണയാള്‍. എണ്ണവിലയെ ധ്യാനിച്ചാണ് അയാള്‍ തന്റെ മനുഷ്യജീവിതം ചെലവഴിക്കുന്നത്. ശാരീരിക ദുര്‍മേദസ്സുകൊണ്ടുള്ള ക്ലേശങ്ങളുണ്ടെന്ന് അയാളുടെ ചലനം കണ്ടാല്‍ അറിയാം. സ്വന്തം സഹോദരനും കുടുംബവുമായി ശ്രീമാന്‍ പിണക്കത്തിലാണ്. മുപ്പതോളം സി.ആര്‍.പി.എഫുകാരുടെ അകമ്പടിയില്ലാതെ സര്‍വ്വശക്തന് റോഡിലേക്ക് ഇറങ്ങാന്‍ നിവൃത്തിയില്ല. ഒരുപാടു പേരുടെ ജീവിതം അയാള്‍ നശിപ്പിക്കുന്നു. അതിന്റെ പതിന്മടങ്ങ് ആളുകളുടെ വെറുപ്പിനും പ്രാക്കിനും വിധേയനായി ജീവിക്കുന്നു. ജീവിതവിജയം നേടിയ മനുഷ്യനാണോ ഇയാള്‍?! ഇയാളെക്കാള്‍ എത്രയോ ഭാഗ്യവാന്മാരാണ് കൂലിപണിയെടുത്ത് അന്നന്നത്തേക്കുള്ള വക കണ്ടെത്തുന്ന മനുഷ്യര്‍‍! മുകേഷിന്റെ ഈ ജീവിതം ഒരര്‍ഥത്തില്‍ അയാള്‍ തിരഞ്ഞെടുത്തതല്ല; ജന്തുസഹജമായ ശീലത്തിന്റെ ഭാഗമായി തന്റെ അച്ഛന്‍ ചെയ്തുവന്നത് തുടരുന്നതേയുള്ളൂ. അതു തെറ്റാണെങ്കില്‍ മാതാപിതാക്കളെ പിന്തുടര്‍ന്ന് എഞ്ചിനീയറും ഡോക്ടര്‍മാരും മറ്റും ആകുന്ന കാക്കതൊള്ളായിരം മനുഷ്യവേഷങ്ങളും തെറ്റുകാരാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, സകലരും അവരവരുടെ കഴിവിനൊത്ത് സ്വകാര്യമൂലധനം ആര്‍ജ്ജിക്കാന്‍ മെനക്കെടുന്ന ഒരു പിരമിഡ് അധികാരഘടനയുടെ തുഞ്ചത്ത് ചിലര്‍ എത്തിപ്പെടുന്നത് സാന്ദര്‍ഭികമാണ്. അവര്‍ ഇല്ലാതാകുന്ന പക്ഷം ആ സ്ഥാനം ഏറ്റെടുക്കാന്‍ മറ്റു ചിലര്‍ നിയുക്തരാണ്.

ഒരു സമൂഹത്തിന്റെ ഭൌതീകതലത്തില്‍ ആവശ്യത്തിലും വളരെയധികം കയ്യാളിയിട്ടുള്ളവരും അഷ്ടിയ്ക്ക് വകയില്ലാത്തവരും ഉണ്ടാകാം. ഈ സാഹചര്യത്തെ ഊട്ടിവളര്‍ത്തുന്ന അധികാരഘടനയും പ്രബലമായിരിക്കും. ആ അവസ്ഥയെ പരിഹരിക്കാന്‍ ചൂഷകരും ചൂഷിതരും എന്ന വിവേചനം ചില തലങ്ങളില്‍ അനിവാര്യമാണ്. എന്നാല്‍, ഒരുവന്‍ മറ്റൊരുവനെ ചൂഷണം ചെയ്യുന്നതിലൂടെ മാത്രം നിലനില്‍ക്കുന്ന ഒരു വ്യവസ്ഥിതിയെ എന്തുവിലകൊടുത്തും നിലനിറുത്താന്‍ മിനക്കെടുന്ന ആളുകളും, അവരുടെ മര്‍ദ്ദനോപാധികളായി വര്‍ത്തിക്കുന്ന ഉദ്യോഗസ്ഥവൃന്ദവും സൈന്യവും, ചൂഷകാദര്‍ശങ്ങളെ സ്വാംശീകരിച്ചിട്ടുള്ള അസംഖ്യം കീഴ്തട്ടുകാരും അടിസ്ഥാനപരമായി അങ്ങനെയായിരിക്കുന്നത്, എന്താണ് സ്വാതന്ത്ര്യമെന്നതിനെ സംബന്ധിച്ച അവരുടെ അറിവില്ലായ്മയാലാണ്. നിലവിലെ മുതലാളിത്തവ്യവസ്ഥിതിയില്‍ ദൈനംദിനം വിയര്‍പ്പൊഴുക്കുന്ന കോടികണക്കിനാളുകള്‍ ആ വിധം തുടരുന്നത് ആരെങ്കിലും അവരെ തോക്കിന്‍മുനയില്‍ നിറുത്തിയിട്ടല്ല. മറിച്ച്, സ്വകാര്യതാല്‍പ്പര്യങ്ങളുടെതായ കമ്പോളയുക്തി മനുഷ്യര്‍ വ്യക്തിപരമായി സ്വാംശീകരിച്ചിട്ടുള്ളതു കൊണ്ടാണ്.

അന്യവല്‍കരണത്തിന്റേതായ ഈ ജീവിതശൈലിയില്‍ ആത്യന്തികമായി വിജയികളില്ല; പരാജിതരും ഇരകളുമേ ഉള്ളൂ. മറിച്ച്, അതില്‍ വിജയികള്‍ ഉണ്ടെന്നു കരുതുന്നത് ചൂഷകരുടെ മൂല്യബോധത്തെ അംഗീകരിക്കലാണ്. ചുരുക്കത്തില്‍, ജീവിതത്തെ സംബന്ധിച്ച വിവരക്കേട് പൊതുവും സാംക്രമികവുമാണ്. അതിന്റെ പരിഹാരവും ആ നിലയ്ക്ക് ഉണ്ടാകേണ്ടതാണ്. കമ്പോളമൂലധനവ്യവസ്ഥയെന്നത് ആധുനികജീവിതസംസ്കാരം അഭിമുഖീകരിക്കേണ്ടുന്ന ഒരു ദാര്‍ശനികപ്രതിസന്ധിയാണ്. അതിനു തുനിയാതെ, അതില്‍ കുറച്ചുപേരെ ചൂഷകരായി തെരഞ്ഞുപിടിച്ച് വെടിവെച്ചുകൊന്നും ബാക്കിയുള്ളവരെ ഭയപ്പെടുത്തിയും പ്രശ്നം പരിഹരിക്കാമെന്നു കരുതുന്നത്, ഒരാളുടെ ദാരിദ്ര്യത്തിന് അയാളാണ് ഉത്തരവാദിയെന്നും, കുറേ ദരിദ്രവാസികള്‍ പട്ടിണികിടന്നും മറ്റും ചത്താല്‍ ശല്യം ഒഴിവാകുമായിരുന്നുവെന്നും കരുതുന്ന മുതലാളിത്ത-ഭരണകൂട ഭീകരത തന്നെയാണ്. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരുമെന്ന വിഭജനം രാജ-ഫ്യൂഡല്‍-കുടുംബവാഴ്ച കാലത്ത് കുറേക്കൂടി പ്രസക്തമായിരുന്നിരിക്കാം. ഇന്ന് ആ കാലം അതേപോലെ തുടരുന്നില്ല. ഇന്ത്യയില്‍ പലയിടത്തും ഇപ്പോഴും അര്‍ദ്ധ കൊളോണിയല്‍-ഫ്യൂഡല്‍വ്യവസ്ഥ ശക്തമായിരിക്കുമ്പോള്‍തന്നെ അവയ്ക്കൊന്നും ജനാധിപത്യ-മനുഷ്യാവകാശ നീക്കങ്ങളില്‍നിന്നും വിട്ടുമാറിയുള്ള, തികച്ചും സുരക്ഷിതമായ ഇടങ്ങള്‍ ലഭ്യമല്ല.

ഇത്രയൊക്കെ പറഞ്ഞത് ജനാധിപത്യസമീപനത്തിന്റെ ചില നിര്‍ണ്ണായക തത്വങ്ങളെ വിശദീകരിക്കാനാണ്. തന്നെപ്പോലെ അപരനേയും പരിഗണിക്കുന്നതാണ്‌ ജനാധിപത്യം. ആ നിലപാടിലൂടെ അത് അംഗീകരിക്കുന്നത് തന്റേയും അപരന്റെയും രണ്ടല്ലായ്കയെയാണ്. പ്രകൃതിദത്തവും അനിഷേധ്യവുമായ ഈ സത്യമാണ് ജനാധിപത്യത്തിന്റെ അന്തഃസത്ത. അതിനൊപ്പം, ഒരു മനുഷ്യന്റെ അടിസ്ഥാനപരമായ നിഷ്കളങ്കതയേയും നിരപരാധിത്വത്തേയും നിസ്സഹായതയേയും മനുഷ്യത്വം/ജനാധിപത്യം അംഗീകരിക്കുന്നു. ഈ ലോകത്തെ ഏറ്റവും ഭീകരനായ മനുഷ്യന്‍പ്പോലും ഒരു കാലത്ത് ഒരു കുട്ടിയായിരുന്നുവെന്ന പച്ചപ്പരമാര്‍ത്ഥത്തെ അത് ഉള്‍ക്കൊള്ളുന്നു. ഈ സമീപനത്തില്‍ കുറുക്കുവഴികളില്ല; ലക്ഷ്യവും മാര്‍ഗ്ഗവുമെന്ന വ്യത്യാസവുമില്ല. അസാമാന്യമായ സ്നേഹവും ഉത്തരവാദിത്തവും ക്ഷമയും സര്‍വ്വോപരി ആത്മവിചിന്തനവും (self-reflection) അത് നമ്മില്‍നിന്ന് ആവശ്യപ്പെടുന്നു.

ന്യായമായും ചില സംശയങ്ങള്‍ ഉണ്ടാകാം. ഒരു സവിശേഷ സന്ദര്‍ഭത്തില്‍ ഒരു കൂട്ടര്‍ മറ്റൊരു കൂട്ടരെ തികച്ചും ഏകപക്ഷീയമായി അടിച്ചമര്‍ത്തുമ്പോള്‍ ഇരകളാകുന്നവര്‍ എന്തുചെയ്യണം? ആദ്യമേ പറയാനുള്ളത്, ചോദ്യം പോലെ ഒറ്റ വാചകത്തില്‍ തീര്‍ക്കാവുന്ന, ലളിത-മാദ്ധ്യമ യുക്തികളെ ആശ്രയിക്കുന്ന ഉത്തരം അതിനു സാധ്യമല്ലെന്നാണ്. എന്താണ് ജീവിതമെന്നും, താന്‍ എന്തിനായി ജീവിക്കുന്നുവെന്നുമുള്ള ഒരുവന്റെ/ഒരുവളുടെ തിരിച്ചറിവിനെ മുന്‍നിറുത്തി അയാള്‍ തന്നെ ആര്‍ജ്ജിക്കേണ്ട നിലപാടാണത്. എന്നിരിക്കിലും, ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചതിനു സമാനമായി നമുക്കു മുന്നില്‍ പൊതുവായ രണ്ട് സാധ്യതകളുണ്ടെന്നു പറയാം. ആദ്യത്തേത്, സവിശേഷ സ്ഥലകാല അനുഭവമുള്ള ഒരു ശരീരത്തിന്റെയും ആത്മരക്ഷയുടെയും വശത്തുനിന്നുള്ളതാണ്. കണ്ണിനു കണ്ണ്‍, പല്ലിന് പല്ല് എന്നതാണ് അതിന്റെ നിയമം. രണ്ടാമത്തേത്, സകലതിന്റേയും ഒരുമയെ അംഗീകരിക്കയാല്‍ ഒരു കരണത്തടിക്കുന്നവന് മറുകരണവും കാണിച്ചുകൊടുക്കുന്ന സമീപനമാണ്. ഒന്ന്, ഹൃസ്വദൃഷ്ടിയോടെ രോഗലക്ഷണത്തോട് പ്രതികരിക്കുന്നു; മറ്റേത്, കാരണത്തെ അഭിമുഖീകരിക്കുന്നു. ഇവയ്ക്കിടയിലെ തെരഞ്ഞെടുപ്പ് വ്യക്തിപരമാണെങ്കിലും, രണ്ടുസമീപനങ്ങളുടെയും ഗുണദോഷങ്ങള്‍ പ്രവചനീയമാണ്. (ദൈനംദിന ജീവിതത്തില്‍    പൊടുന്നനെയുള്ള ഹിംസാത്മക പ്രതികരണങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ എപ്പോഴാണെങ്കിലും സംഭവിക്കാം. പക്ഷെ, അവയെ പ്രത്യയശാസ്ത്രവല്‍ക്കരിക്കുകയും സ്ഥാപനവല്‍ക്കരിക്കുകയും ചെയ്യുന്നതാണ് ഭീകരത).

താനും തന്റെ സ്വത്തുവകകളും എപ്പോള്‍ വേണമെങ്കിലും കയ്യേറപ്പെടാമെന്ന ആശങ്കയില്‍നിന്നും സാഹചര്യത്തില്‍നിന്നുമാണ്  അതിര്‍ത്തികളും സൈന്യവും ഭരണകൂടത്തിന്റെ മറ്റ് പ്രാക് രൂപങ്ങളുമെല്ലാം ഉടലെടുത്തിട്ടുള്ളത്. ക്രമേണ, സൃഷ്ടിപരമായി യാതൊന്നും ചെയ്യാത്ത ആ വിഭാഗം സമൂഹത്തിന്റെ മിച്ചമൂല്യം തിന്നുകൊഴുക്കുന്നു. അയല്‍വാസികളുടെ ഈവിധ പടയൊരുക്കം കാണുന്ന മറ്റ് ജനതകളും പല തലങ്ങളില്‍ ഇതേ പ്രക്രിയ ആവര്‍ത്തിക്കും. തുടര്‍ന്ന്, വേണ്ടവര്‍ക്കെല്ലാം ആയുധങ്ങള്‍ നിര്‍മ്മിച്ചു വില്‍ക്കുന്നവരും ഉണ്ടായി വരും. കച്ചവടത്തിന്റെ സുസ്ഥിരവളര്‍ച്ചയ്ക്കും പുതിയ ആയുധങ്ങളുടെ പ്രയോഗക്ഷമത പരീക്ഷിക്കുവാനും ഇടയ്ക്കിടെ യുദ്ധങ്ങള്‍ അവശ്യം തന്നെ. സമാനമായി, തങ്ങള്‍ക്ക് യാതൊരു അത്യാവശ്യവും ഇല്ലാത്തതാണ്‌ ഭരണകൂടം എന്ന് ജനങ്ങള്‍ തിരിച്ചറിയാതിരിക്കാനും അവരുടെ ശ്രദ്ധ തിരിച്ചുവിടാന്‍വേണ്ടിയും കലാപങ്ങളും തീവ്രവാദനീക്കങ്ങളും ഭരണകൂടം തന്നെ നിര്‍മ്മിക്കും. എപ്പോഴെങ്കിലും ‘പുറത്തുള്ള’ ആരെയും ഭയപ്പെടാന്‍ ഇല്ലെന്നായാല്‍ അകത്താകും പോരടി. കാരണം, അന്യതാബോധവും ഭയവും ഏതെങ്കിലും തരത്തില്‍ ഒരു ശത്രുവിനെ കണ്ടെത്തി കൊണ്ടേയിരിക്കും. അങ്ങനെയൊരു മനുഷ്യന്-ജനതയ്ക്ക് വേലിയുടെ കരുത്താണ് സ്വാതന്ത്ര്യം.

രണ്ടാമത് പരാമര്‍ശിച്ച അഹിംസാത്മക രീതി വെറും കാല്‍പനികവും ഉടനടിയുള്ള പരിഹാരങ്ങള്‍ ഇല്ലാത്തതുമാണെന്ന് തോന്നാം. എന്നാല്‍ ആദ്യത്തെ സമീപനം അത്തരം പരിഹാരങ്ങളും യാഥാര്‍ത്ഥ്യബോധവും ഉള്ളതാണോ? ആക്രമിക്കപ്പെടുമെന്ന ഭീതിയിലും ആക്രമിക്കാനുള്ള വാഞ്ഛയിലും, പെരുകുന്ന കുഴിമാടങ്ങള്‍ക്കിടയിലും കഴിയുന്ന ഒരു ജനത ജീവിക്കുന്നുണ്ടോ?! മറുവശത്ത്‌, അടിച്ചമര്‍ത്തപ്പെടുന്ന ജനതയ്ക്ക് സംഘടിക്കാം, പരസ്പരം താങ്ങാകാം, ചിന്നിച്ചിതറുന്നതിലൂടെ നരകതുല്യമാകാവുന്ന ജീവിതം മാനുഷികബന്ധങ്ങളിലൂടെ തിരിച്ചുപിടിക്കാം. ലോകമൊട്ടുക്കുള്ള സമാന ഇരകളോട് ഐക്യപ്പെട്ട്, ലോക മനഃസ്സാക്ഷിയെ ആഴപ്പെടുത്തി, സമഗ്രവും ചടുലവുമായ രാഷ്ട്രീയവല്‍കരണത്തിലൂടെ അവര്‍ക്ക് മനുഷ്യരാശിയുടെ തന്നെ മോചനത്തെ പ്രതിനിധീകരിക്കാം. അത്തരം സാഹചര്യങ്ങള്‍ക്ക് ഏറ്റവും രാഷ്ട്രീയപ്രബുദ്ധരായ കുട്ടികളെ സൃഷ്ടിക്കാനുള്ള കരുത്തുണ്ട്. സായുധപോരാട്ടത്തിന്റെ വഴികളിലാകട്ടെ ഭീതികൊണ്ടു ഞെരുക്കപ്പെട്ട, തോക്കു ചുമക്കുന്ന കുട്ടികളെയാണ് നാം കാണാറ്. സമാധാനപരമായ സമരങ്ങളുടെ പരാജയത്തിന് ദൃഷ്ടാന്തമായി ചിലര്‍ പരാമര്‍ശിച്ചു കേട്ടിട്ടുള്ള നര്‍മ്മദാസമരത്തെ പരിഗണിക്കുക.tiananmenps5n-3-web ഡാമുകളുടെ ഉയരം കൂട്ടുന്നത് സര്‍ക്കാരുകള്‍ തുടരുന്നുവെങ്കിലും അതിന്റെ ആക്കവും ആവര്‍ത്തിയും വല്ലാതെ കുറഞ്ഞിട്ടുണ്ട്. പദ്ധതികള്‍ക്കുള്ള സാമ്പത്തികസഹായം ലോകബാങ്ക് അവസാനിപ്പിച്ചിരിക്കുന്നു. ജീവനോപാധികള്‍ തകര്‍ന്ന മനുഷ്യര്‍ ഒത്തുചേര്‍ന്ന്‍ അതിജീവനത്തിന്റെതായ ഒരുപാട് പുതിയ ഇടങ്ങള്‍ അവിടെ രൂപപ്പെട്ടിട്ടുണ്ട്. സര്‍വ്വോപരി, എന്തല്ല വികസനമെന്ന സുനിശ്ചിതത്വത്തേയും, എന്താണ് വികസനമെന്ന മൌലീക അന്വേഷണങ്ങളേയും ഇന്ത്യയൊട്ടുക്ക് അത് ശക്തിപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തെയും പരിഗണിക്കുക. എത്രയെങ്കിലും ആന്തരികവൈരുധ്യങ്ങള്‍ ഉള്ളപ്പോഴും, മനുഷ്യരാശിയുടെ വിപ്ലവചരിത്രത്തിലെ തികച്ചും ശ്രദ്ധേയമായ ഒരു ഏടും, ബ്രിട്ടീഷ്‌ഭരണത്തില്‍നിന്നുള്ള മോചനമെന്ന ലക്ഷ്യത്തിന്റെ സന്ദര്‍ഭത്തില്‍ ഫലവത്തുമായിരുന്നത്.

മറുവശത്ത്‌, വേള്‍ഡ്ട്രേഡ് സെന്റര്‍ ആക്രമണം നോക്കാം. ലോകത്തെ ഒരു തുറന്ന തടവറയാക്കി മാറ്റാന്‍ മൂലധനശക്തികളെ അതെത്ര സഹായിച്ചിരിക്കുന്നു! ആ ആക്രമണത്തിനു പിന്നില്‍ മുസ്ലീം തീവ്രവാദികളല്ല, അമേരിക്കന്‍ ഭരണകൂടം തന്നെയാണെന്ന വാദവും വളരെ പ്രബലമാണ്. അതു ശരിയാണെങ്കില്‍, ഭരണകൂടം എത്രകണ്ട് മര്‍ദ്ധകരൂപം ആര്‍ജ്ജിക്കുന്നുവെന്നതിനോളംതന്നെ വാസ്തവമായിരിക്കുന്നത്, എല്ലാവിധ ഹിംസകളും ഭരണകൂടം എങ്ങനെ സ്വന്തം നിലനില്‍പ്പിനുള്ള ഇന്ധനമാക്കി മാറ്റുന്നുവെന്നതാണ്. ഒന്നുകൂടി ആഴത്തില്‍ വീക്ഷിച്ചാല്‍, ഭരണകൂടം അടിസ്ഥാനപരമായി ഹിംസാത്മകമാണെന്നതിനൊപ്പം എല്ലാ ഹിംസകളിലും ഉള്ളടങ്ങിയിരിക്കുന്ന ഭരണകൂടത്തേയും അത് വെളിപ്പെടുത്തുന്നുണ്ട്.

ഇപ്പറഞ്ഞതിന് സ്റ്റാലിനിസ്റ്റ്-പുട്ടിന്‍ റഷ്യയോ, കമ്പോളവ്യവസ്ഥയ്ക്ക് തോട്ടിപ്പണിയെടുക്കുന്ന ചൈനയോ അപവാദമാണോ? ആമസോണ്‍ കാടുകള്‍ തുരക്കുന്ന ബ്രസീലിലും, മാരകമായ ഷെയില്‍ (shale) എണ്ണയുടെ ഖനനത്തില്‍ അമേരിക്കയോട് മത്സരിക്കുന്ന വെനിസ്വലയിലും കേള്‍ക്കുന്നത് വസന്തത്തിന്റെ ഇടിമുഴക്കമല്ല, അന്ത്യകാഹളമാണ്. നേപ്പാളില്‍ സായുധപോരാട്ടത്തിലൂടെ ജനശ്രദ്ധ നേടുകയും തുടര്‍ന്ന് അധികാരത്തിലെത്തുകയും ചെയ്ത മാവോയിസ്റ്റ് നേതൃത്വത്തിനാകട്ടെ ഇന്നേവരേയ്ക്കും അവിടത്തെ ജനങ്ങളുടെ പൊതുസമ്മതി നേടാനാകുന്ന ഒരു ഭരണനയരേഖ രൂപപ്പെടുത്താനായിട്ടില്ല. ഇത്തരം ദാര്‍ശനികഷണ്ഡത്വത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിനു പകരം കോഴിക്കടയ്ക്ക് കല്ലെറിയുന്നതിന്റെ പേരാണ് നിരുത്തരവാദിത്വം. ഇത്തരം പരിതാപകരമായ സംരഭങ്ങള്‍ക്ക് അടിപണിയുന്നതിനൊപ്പം കേരളത്തിലെ ജനകീയസമരങ്ങളെല്ലാം പരാജയങ്ങളാണെന്ന് പറഞ്ഞുനടക്കുന്ന മാവോപക്ഷക്കാര്‍ തനി ബൂര്‍ഷ്വാമാദ്ധ്യമങ്ങളുടെ ദൌത്യമാണ് ഫലത്തില്‍ ഏറ്റെടുത്തിരിക്കുന്നത്. കൊക്കകോള, എന്‍ഡോസള്‍ഫാന്‍, നാഷണല്‍ ഹൈവേ വിപുലപ്പെടുത്തല്‍, ഗ്യാസ് പൈപ്പിടല്‍, വിളപ്പില്‍ശാല എന്നിങ്ങനെ എത്രയോ സമരങ്ങള്‍ക്ക് നാം സാക്ഷിയാണ്. അത്തരം സമരങ്ങളൊന്നും പൂര്‍ണ്ണവിജയങ്ങളായിരിക്കില്ല; എന്നാല്‍ അവയിലൊന്നുപോലും പരാജയങ്ങളുമല്ല. അതല്ല, കേരളത്തിലെ ഏതെങ്കിലും സമരങ്ങള്‍ പരാജപ്പെടുന്നുണ്ടെങ്കില്‍‍, അതിന് ഒരു വിധത്തിലും കാരണം ഭരണകൂടമല്ല; സമരം ചെയ്യുന്നവര്‍ക്കിടയിലെ തൊഴുത്തില്‍കുത്തു മാത്രമാണ് അതില്‍ പ്രതിയായുള്ളത്.

ഇന്ത്യയിലെ മാവോയിസ്റ്റു പോരാട്ടങ്ങളുടെ പിന്‍ബലത്തില്‍ മേല്‍പ്പറഞ്ഞതരം പച്ചക്കള്ളങ്ങള്‍ വിതച്ചു നടക്കുന്ന സഖാക്കള്‍ സൌകര്യപൂര്‍വ്വം വിട്ടുക്കളയുന്ന ഒരു വസ്തുതയുണ്ട്. മാവോയിസ്റ്റുകളുടെ സൈനീകബലവും ഇവിടത്തെ ഭരണകൂട സേനാബലവും തമ്മില്‍ യാതൊരു താരതമ്യവുമില്ലെന്നിരിക്കെ, തങ്ങളുടെ സൈന്യത്തെ കളത്തിലിറക്കി മാവോവാദികളെ മുച്ചൂടും നശിപ്പിക്കാന്‍ ഭരണകൂടം തുനിയാത്തത് ഈ നാട്ടിലെ ജനങ്ങളുടെ പ്രതികരണത്തെ ഭയന്നിട്ടും, ഇന്ത്യന്‍രാഷ്ട്രീയത്തില്‍ ഇപ്പോള്‍പ്പോലും പിന്തുടരുന്ന ചില ജനാധിപത്യ കീഴ്വഴക്കങ്ങളെ മാനിച്ചുമാണ്. മേല്‍സൂചിതമായ പ്രചാരണയജ്ഞങ്ങള്‍ക്കു പകരം പ്രിയസഖാക്കള്‍ ഇടതുപക്ഷവീക്ഷണത്തില്‍ അടിയുറച്ചും പഠനസന്നദ്ധതയോടും, ജനകീയമുന്നേറ്റങ്ങളില്‍ സൃഷ്ടിപരമായി ഇടപെടുമെങ്കില്‍ അത് അത്തരം സമരങ്ങളെ വിജയിപ്പിക്കുന്നതില്‍ തികച്ചും മുതല്‍ക്കൂട്ടാകും. മാര്‍ക്സിസം, രാഷ്ട്രീയദര്‍ശനചരിത്രത്തിലെ ഒരു നിര്‍ണ്ണായക ചുവടുവെയ്പ്പാണ്‌. ആഗോളസമൂഹത്തിന്റെ വിവിധതലങ്ങളെ അത് സ്വാധീനിക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ ലേഖനത്തിലെ തന്നെ ഒരുപാട് പദപ്രയോഗങ്ങളും, ആശയങ്ങളും മാര്‍ക്സിയനാണ്. എന്നാല്‍ അതേ മാര്‍ക്സിസം ആയുധമെടുത്ത് ഭരണകൂടരൂപമാര്‍ജ്ജിക്കുമ്പോള്‍ മര്‍ദ്ദകസ്വഭാവം കൈക്കൊള്ളുന്നതിനും പരാജയപ്പെടുന്നതിനും ലോകം സാക്ഷിയാണ്. പരിസ്ഥിതിയെ സംബന്ധിച്ചാകട്ടെ മുതലാളിത്തവും മാര്‍ക്സിസവും തമ്മില്‍ തെല്ലും വ്യത്യാസവുമില്ല.

സായുധസമരങ്ങളുടെ ഹിംസാത്മകതയേയും നിഷേധാത്മകതയേയും തങ്ങളുടെ ജീവിതശൈലിയാക്കിയ മറ്റൊരു കൂട്ടരെക്കൂടി പരാമര്‍ശിച്ചുക്കൊണ്ടേ ഈ ലേഖനം പൂര്‍ത്തിയാക്കാനാകൂ. 10 മുതല്‍ 5 വരെ സര്‍ക്കാരിനെയോ അംബാനിമാരെയോ സേവിച്ച് വ്യവസ്ഥിതിയെ ശക്തിപ്പെടുത്തിയിട്ട് വൈകിട്ട് 5 മുതല്‍ 7 വരെയോ (അതുകഴിഞ്ഞ് വീട്ടിപ്പോണം!) വാരാന്ത്യങ്ങളിലോ അതിനെതിരെ സമരം ചെയ്യുന്ന പാര്‍ട്ട്‌ടൈം പണ്ഡിത-സാമൂഹ്യ പ്രവര്‍ത്തകരാണ് അവര്‍. ഇങ്ങനെ, പൊതുനന്മയെയും സ്വകാര്യതാല്പര്യങ്ങളെയും ഒരുമിച്ച് സേവിക്കാന്‍ ഒരാള്‍ തീര്‍ച്ചപ്പെടുത്തുന്നതിന്റെ അടിസ്ഥാന കാരണം അയാള്‍ പറഞ്ഞുനടക്കുന്ന മൂല്യങ്ങളെക്കുറിച്ച് അയാള്‍ക്ക്‌ തന്നെ ബോധ്യവും വിശ്വാസവും ഇല്ലെന്നതാണ്. അതിന്റെ തുടര്‍ച്ചയായ ഭീരുത്വവും ഒത്തുതീര്‍പ്പുകളും ഇരട്ടത്താപ്പുകളും സന്ദേഹങ്ങളുമാണ് ഭൂമിയെ എക്കാലവും നരകമാക്കിയിട്ടുള്ളത്.

അന്നന്നത്തേക്കുള്ള ആഹാരം തേടുന്ന മനുഷ്യരെ വിടുക. സമ്പത്തും അധികാരവുംകൊണ്ട് അന്ധരായ മുതലാളിമാരുടെ കാര്യവും നില്‍ക്കട്ടെ. പാലിനു വെണ്ണയെന്നപ്പോലെ ഒരു സമൂഹത്തിന്റെ ഏറ്റവും സമ്പുഷ്ടമായ ഭാഗം അതിലെ പൊതുബോധമുള്ള മനുഷ്യരാണ്. അവരാണ് ജീവിതത്തില്‍നിന്നും സ്വകാര്യതാല്പര്യങ്ങള്‍ ഒഴിയുമ്പോളുള്ള സ്വാതന്ത്ര്യത്തിന്റെ രുചിയറിഞ്ഞിട്ടുള്ളവര്‍. എന്നാല്‍, ആ വിധം ഒരാള്‍ അനുഭവിക്കുന്ന പൊതുബോധം അയാളുടെ എന്തെങ്കിലും പ്രത്യേക മിടുക്കുകൊണ്ട് സംഭവിക്കുന്നതല്ല. നമുക്കു മുമ്പേ പോയ മനുഷ്യരുടെ സങ്കല്പാതീതമായ ത്യാഗത്തിന്റേയും തപസ്സിന്റെയും ഫലമാണത്. അതാസ്വദിച്ചിട്ട്‌, അതിന് വേണ്ടവിധം തുടര്‍ച്ചയുണ്ടാക്കാതിരിക്കുന്ന നമ്മുടെ സ്നേഹക്കുറവിനെക്കുറിച്ച്, പുരകത്തുമ്പോഴും വാഴവെട്ടു തുടരുന്ന തീവ്രവാദത്തെക്കുറിച്ച് നാം എന്തുപറയുന്നു? നിലവിലെ (ഘടനാപരമായ) അനീതികളെ മറികടക്കുന്നതിനുള്ള ഏറ്റവും പ്രധാന തടസ്സം, വിട്ടുവീഴ്ചയില്ലാത്ത പൊതുപ്രവര്‍ത്തനം ജീവിതശൈലിയാക്കിയവരുടെ കുറവാണ്. അങ്ങനെയുള്ളവര്‍ക്കേ നിര്‍ണ്ണായകമാം വിധം പുതിയ തലമുറയെ പ്രചോദിപ്പിക്കാനും സമാന ജീവിതരീതി ഏറ്റെടുക്കാനുള്ള ധൈര്യം അവര്‍ക്ക് പകരാനുമാകൂ. ഇതു നാം ചെയ്യാതിരിക്കുന്നതിന് സ്വയം കണ്ടെത്തുന്ന കാരണങ്ങള്‍ ന്യായമാണെങ്കില്‍, ഏറ്റവും കുറഞ്ഞത് അത്രയെങ്കിലും ഒഴിവുകഴിവുകള്‍ മുതലാളിമാര്‍ക്കും അനുവദിക്കേണ്ടിവരും. വാസ്തവത്തില്‍, പൊതുനന്മ പറഞ്ഞുനടക്കുന്നവരുടെ  ഒത്തുതീര്‍പ്പുകളാണ് മൂലധനശക്തികളുടെ ആത്മവിശ്വാസത്തിനുള്ള ഏക ആധാരം എന്നു കരുതുന്നതും അന്യായമായിരിക്കില്ല. നമുക്കു നഷ്ടപ്പെടാന്‍ നമ്മുടെ അല്‍പ്പത്തരങ്ങളുണ്ടാക്കുന്ന ദുരിതങ്ങളല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ സഖാക്കളെ?

images3(കേരളീയം മാസികയുടെ 2015 ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)